മറക്കപ്പെടുന്ന ഗാന്ധിയും പുകഴ്ത്തപ്പെടുന്ന ഗോഡ്സെയും | Mahathma Gandhi | Nathuram Godse


മറക്കപ്പെടുന്ന ഗാന്ധിയും പുകഴ്ത്തപ്പെടുന്ന ഗോഡ്സെയും

' ഇന്ന് വൈകുന്നേരം 5.20ന് ന്യൂഡല്‍ഹിയില്‍ മഹാത്മാഗാന്ധി വധിക്കപ്പെട്ടു. കൊലയാളി ഒരു ഹിന്ദുവാണ് ’. 1948 ജനുവരി 30ന് ആറ് മണിക്ക് ആകാശവാണിയുടെ ദേശീയ വാര്‍ത്താബുള്ളറ്റിനിലൂടെ രാജ്യം ആ ദുരന്തവൃത്താന്തം അറിയുന്നതിനു മുമ്പ് തന്നെ തലസ്ഥാന നഗരയിലെ ആബാലവൃദ്ധം ജനങ്ങളും ബിര്‍ള മന്ദിരത്തിലേക്ക് ഒഴുകുന്നുണ്ടായിരുന്നു. നാഥുറാം വിനായക് ഗോഡ്‌സെയുടെ വലതു കൈ കൊണ്ട് കറുത്ത ബെറെറ്റ പിസ്റ്റളിലൂടെ ഉതിര്‍ത്ത മൂന്നുവെടിയുണ്ടകള്‍ തുളച്ചുകയറിയത് മഹാത്മജിയുടെ നെഞ്ചകത്തേക്കായിരുന്നു.


സ്വാതന്ത്ര്യത്തിന്റെ പുലരിയിലെ ഒരസ്തമയത്തെ രക്തപങ്കിലമാക്കിയ ആ കൊല എണ്ണമറ്റ കൊലകളുടെ തുടക്കമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയെ ‘അഹിംസ’യെന്ന വജ്രായുധം കൊണ്ട് കീഴ്‌പ്പെടുത്തിയ ഒരപൂര്‍വവ്യക്തി പ്രഭാവത്തെ ഹിംസകൊണ്ട് നാഥുറാമും സംഘവും വെടിവെച്ചിട്ടപ്പോൾ സ്വതന്ത്ര ഇന്ത്യ ഞെട്ടിത്തരിച്ചത് പല കാരണങ്ങളാലാണ്. വിഭജനത്തിന്റെ മുറിപ്പാടുകളില്‍നിന്ന് ചോര കിനിഞ്ഞൊഴുകിയ ചരിത്രസന്ധിയില്‍ 125വര്‍ഷം ബ്രിട്ടീഷ് രാജവംശം വാണരുളിയ ഭൂവിഭാഗത്തിന് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഭയപ്പെട്ട ഗവര്‍ണര്‍ ജനറല്‍ ഗാന്ധി വധത്തിന്റെ വാര്‍ത്ത കേട്ടയുടന്‍ ചോദിച്ചു; ആരാണത് ചെയ്തത്? അദ്ദേഹത്തിന്റെ പ്രസ് അറ്റാഷെ അലന്‍ കാംപ്ബല്‍ ജോണ്‍സന്റെ പക്കല്‍ ഉത്തരമില്ലായിരുന്നു. ഗവണ്‍മെന്റ് ഹൗസില്‍നിന്ന് ബിര്‍ള മന്ദിരത്തിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ ജനക്കൂട്ടത്തിനിടയില്‍നിന്ന് രോഷാകുലനായ ഒരാള്‍ പറയുന്നത് കേട്ടു, ഘാതകന്‍ മുസ്‌ലിമാണെന്ന്. മൗണ്ട്ബാറ്റന്‍ ആ മനുഷ്യന് നേരെ തിരിഞ്ഞു അട്ടഹസിച്ചു: ‘വിഡ്ഢീ, താങ്കള്‍ക്കറിയില്ലേ, അതൊരു ഹിന്ദുവാണെന്ന്.’ അകത്തേക്ക് കടന്ന ഗവര്‍ണര്‍ ജനറലിനോട് കാംപ്ബല്‍ ചോദിച്ചു; കൊലയാളി ഹിന്ദുവാണെന്ന് നിങ്ങള്‍ക്കെങ്ങനെ ഉറപ്പിച്ചു പറയാന്‍ സാധിച്ചു. മൗണ്ട് ബാറ്റന്റെ മറുപടി ഇതായിരുന്നു: ‘എനിക്കറിയില്ല. ഇനി ഘാതകന്‍ യഥാര്‍ത്ഥത്തില്‍ ഒരു മുസ്‌ലിമാണെങ്കില്‍ ലോകം കണ്ട ഏറ്റവും ഭയാനകമായ കൂട്ടക്കൂരുതിയിലേക്കായിരിക്കും ഇന്ത്യ എടുത്തെറിയപ്പെടാന്‍ പോകുന്നത്.’

അതുകൊണ്ട് തന്നെയാണ് ആകാശവാണിയുടെ പ്രഥമ വാര്‍ത്തയില്‍ തന്നെ ഘാകതന്‍ ഒരു ഹിന്ദുവാണെന്ന് ഊന്നിപ്പറഞ്ഞത്.

മതേതരത്വത്തിന്റെ ഏറ്റവും വലിയ സമര്‍ത്ഥകനായിരുന്നു ഗാന്ധിജി.  അദ്ദേഹത്തിന്റെ മതേതരത്വത്തിന് വളരെ വിപുലമായ അര്‍ഥമാണുണ്ടായിരുന്നത്. മതേതരത്വത്തിന്റെ അടിത്തറ അദ്ദേഹത്തിന് മാനവികതയായിരുന്നു. വര്‍ഗീയതയുടെ കാഴ്ചപ്പാടില്‍നിന്ന് തികച്ചും വ്യത്യസ്തമാണിത്. മനുഷ്യനെ ആദരിക്കാത്ത ആശയ സംഹിതയാണ് വര്‍ഗീയത.

 

ഗാന്ധിജിയുടെ മാനവികതയും വര്‍ഗീയതയുടെ ക്രൂരതയും തമ്മിലുള്ള വൈരുധ്യമാണ് അദ്ദേഹത്തിന്റെ വധത്തിനു വഴിവച്ചത്. 

മഹാത്മജിയെ വധിക്കാന്‍ നടത്തിയ ഗൂഢാലോചനയെപ്പറ്റി, എഴുപതില്‍പ്പരം കൊല്ലങ്ങള്‍ പിന്നിട്ടെങ്കിലും വസ്തുനിഷ്ഠമായി പരിശോധിക്കുകയോ അക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുകയോ ഉണ്ടായിട്ടില്ല. 1948 ജനുവരി മുപ്പതാം തീയതി, ''മഹാത്മജിയുടെ കൈകള്‍ എന്നു വിശേഷിപ്പിച്ചിരുന്ന'' മനുവും ആഭയുമൊത്ത് ബിര്‍ലാമന്ദിരത്തിലെ പ്രാര്‍ത്ഥനായോഗസ്ഥലത്തേക്ക് നടന്നുവരികയായിരുന്ന കൃശഗാത്രനായ മഹാനായ ആ മനുഷ്യന്റെ ജീവിതം മൂന്നു വെടിയുണ്ടകള്‍കൊണ്ട് അവസാനിപ്പിച്ചതിനെപ്പറ്റി ലഭ്യമായ രേഖകള്‍ സംഭരിച്ച് പരിശോധിച്ച് എഴുതപ്പെട്ട 'ദ മര്‍ഡറര്‍, ദ മൊണാര്‍ക്ക് ആന്റ് ദ ഫക്കീര്‍' (The Murderer The Monarch And The Fakir) എന്ന ഗ്രന്ഥം ബോധപൂര്‍വ്വം മറച്ചുവയ്ക്കുകയോ അവഗണിക്കുകയോ ചെയ്തു. നിര്‍മ്മിക്കപ്പെട്ട ഇന്ത്യയുടെ ആധുനിക ചരിത്രത്തിലെ ഒരു വിടവ് നികത്തുന്ന ശ്രദ്ധേയമായ രേഖയായിരുന്നു അത്. രാഷ്ട്രീയമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കതീതമായാണ് ലഭ്യമായ രേഖകളെ ഗ്രന്ഥകര്‍ത്താക്കളായ അപ്പു എസ്തോസ് സുരേഷും പ്രിയങ്ക കോതം രാജുവും (Appu Esthos Suresh and Priyanka Kotamraju) സമീപിച്ചിരിക്കുന്നത്. ഗൂഢാലോചനയില്‍ വിട്ടുപോയ കണ്ണികള്‍ കണ്ടെത്തുന്ന അവര്‍ ഹിന്ദുത്വത്തിന്റെ ആധാരം ബലിഷ്ഠമാക്കാന്‍ മഹാത്മജിയെ ഒഴിവാക്കേണ്ടത് അനുപേക്ഷണീയമാണെന്ന് ദൃഢമായി വിശ്വസിക്കുന്നവരുടെ പങ്കാളിത്തം വ്യക്തമാകുമ്പോഴാണ്, ചരിത്രത്തെ വികൃതമായി വളച്ചൊടിക്കാന്‍ നടക്കുന്ന ഹീനതന്ത്രങ്ങള്‍ നമ്മെ അസ്വസ്ഥരാക്കുന്നത്.


 ഗാന്ധിയുടെ വധത്തിൽ  ഘാതകനായിരുന്ന നാഥുറാം വിനായക് ഗോഡ്‌സെക്ക് പശ്ചാത്താപമുണ്ടായിരുന്നില്ലെന്നത് ആശ്ചര്യത്തോടെ ഭാരതീയർ നോക്കിക്കാണേണ്ടതുണ്ട്.  ഗാന്ധിയുടെ മരണം അത്യന്താപേക്ഷിതമായിരുന്നു എന്ന് ചിന്തിച്ച മത വർഗീയ വാദ ബോധമാണ് ഗോഡ്സെയെ താൻ ചെയ്ത തെറ്റില്‍ ഉറച്ചുനിർത്താൻ ക്രൂരമായ പ്രോത്സാഹനം നൽകുന്നത്. ഗാന്ധി കൊല്ലപ്പെടേണ്ട ആളായിരുന്നുവെന്ന് ഗോഡ്സെയുടെ സഹോദരൻ ഗോപാൽ ഗോഡ്സെയും പലതവണ ആവർത്തിച്ചിട്ടുണ്ട്.


 ഗാന്ധിയെ എന്തിനു വധിച്ചു എന്ന  ചോദ്യത്തിനുള്ള ഉത്തരം പോലെ  ഗാന്ധിയുടെ മരണത്തിൽ സവർക്കറുടെ പ്രതികരണവും അതിന്റെ ദുരുദ്ദേശം വ്യക്തമാക്കുന്നതായിരുന്നു.  " ഗാന്ധി വധിക്കപ്പെട്ട വാർത്ത എന്നെ ദുഃഖിതനാക്കുന്നു ഒരു എളിയ ദേശസ്നേഹി പോലും ഗാന്ധിയുടെ നിലപാടുകളോട് യോജിക്കില്ല  ജമ്മു കാശ്മീരിൽ ആക്രമണം നടത്തികൊണ്ടും പാക്കിസ്ഥാന് 55 കോടി രൂപ പ്രതിഫലം നൽകാൻ ഗാന്ധി നിർബന്ധിച്ചിരുന്നു. ആ വധം അതുമായി ബന്ധപ്പെട്ട വികാരത്തിന്റെ ഫലമാണ്. " ഇതേ പ്രതികരണത്തിന്റെ ഏറ്റവും ഹിംസാത്മകമായ രൂപമായിരുന്നു ഗോഡ്സെയുടെ സഹോദരൻ ഗോപാൽ ഗോഡ്സെയുടെ വാക്കുകൾ " മുസ്ലിം അനുകൂല അവസ്ഥകൾക്ക് വേണ്ടിയായിരുന്നു ഗാന്ധിയുടെ സത്യാഗ്രഹങ്ങളും അഹിംസ സിദ്ധാന്തവും.  മുസ്ലിം മതഭ്രാന്തന്മാർക്കെതിരെ ഒരിക്കലും അദ്ദേഹം ഒന്നും ചെയ്തിട്ടില്ല.  ഇന്ത്യക്കാർക്ക് ഇപ്രകാരമുള്ള അപമാനം സഹിക്കില്ലെന്ന് പഠിപ്പിക്കാൻ വേണ്ടിയായിരുന്നു അങ്ങനെ ഒരു കൃത്യം നടന്നത്. ".


ആർ എസ് എസിനും ഹിന്ദുമഹാസഭക്കും ഗാന്ധിവധത്തിലുള്ള ധാർമിക ഉത്തരവാദിത്വവും, അനിഷേധ്യമായ പങ്കും വ്യക്തമാക്കുന്ന അന്നത്തെ ബോംബെ സംസ്ഥാന ആഭ്യന്തരമന്ത്രി മൊറാർജിദേശായിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ്പട്ടേലിലിന്റെയും കത്തുകളും പ്രസ്താവനകളും നിരവധിയാണ്. ഹിന്ദുമഹാസഭാ നേതാവായ ശ്യാമപ്രസാദ് മുഖർജിക്ക് വല്ലഭായ് പട്ടേൽ നൽകിയ മറുപടിക്കത്തിലെ വരികൾ നോക്കൂ; “ഗാന്ധിവധത്തിലേക്ക് നയിച്ച ഗൂഢാലോചനയിൽ സംഘടനാതലത്തിൽ ഹിന്ദുമഹാസഭക്ക് പങ്കുണ്ടായിരുന്നില്ല എന്ന കാര്യത്തിൽ താങ്കളോടൊപ്പം ഞാനും യോജിക്കുന്നു. അതേ അവസരത്തിൽ മഹാസഭാ അംഗങ്ങൾ അനവധി പേർ, ദുരന്തത്തിൽ അമിതമായ അഹങ്കാരത്തോടെ ആഹ്ലാദാവേശം പ്രദർശിപ്പിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്‌തതിനുനേരെ നമുക്ക് കണ്ണടക്കാൻ കഴിയുകയില്ല. വിശ്വസനീയങ്ങളായ വിവരങ്ങൾ ഇത്തരത്തിൽ നാടിന്റെ നാനാഭാഗങ്ങളിൽനിന്നും ഞങ്ങൾക്കു കിട്ടിയിട്ടുണ്ട്. മഹന്ത് ദിഗ‌്വിജയനാഥ്, പ്രൊഫ. രാംസിംഹ്, ദേശ്‌പാൺഡെ തുടങ്ങിയ നിരവധി മഹാസഭാ വക്താക്കൾ അടുത്തകാലംവരെ സമരോത്സുകമായ വർഗീയവാദം പ്രചരിപ്പിച്ചുനടന്നിരുന്നു. അത് പൊതുജീവിതത്തിനും സുരക്ഷക്കും ഹാനികരമാണെന്നു കണക്കാക്കണം."


1964 നവംബർ 12-ന് ഗാന്ധിവധക്കേസിൽ ജീവപര്യന്തം ശിക്ഷകഴിഞ്ഞ് ജയിൽമോചിതരായ വിഷ്‌ണു കാൽക്കറെ, മദൻലാൽപഹ്വ എന്നിവർക്ക് പൂനെയിൽ ഏർപ്പെടുത്തിയ സ്വീകരണയോഗം സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളുടെ വേദിയായി. സ്വീകരണയോഗത്തിൽ അധ്യക്ഷപ്രസംഗം നടത്തിയ ബാലഗംഗാധര തിലകന്റെ പേരമകൻ ജി പി കേത്കർ ഗാന്ധിവധിക്കപ്പെടുമെന്ന് നേരത്തെ തന്നെ ഞങ്ങൾക്കെല്ലാം അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തി. ഹിന്ദു ജനതയുടെയും ഹിന്ദുരാഷ്ട്രത്തിന്റെയും താത്പര്യമായിരുന്നു ഗാന്ധിയുടെ വധമെന്നും ആ കൃത്യം നിർവഹിച്ചവർ ദേശീയ പുരുഷന്മാരുമാണെന്നാണ് കേത്കർ തന്റെ പ്രസംഗത്തിൽ പറഞ്ഞത്. ജി പി കേത്കർ ആർ എസ് എസിന്റെ രൂപവത്കരണത്തിന് ആശയപരിസരം ഒരുക്കിയ കേസരി ഉൾപ്പെടെയുള്ള പത്രങ്ങളുടെ എഡിറ്ററായിരുന്നു. ഹിറ്റ്ലറെയും മുസോളിനിയെയും പുകഴ്ത്തിക്കൊണ്ടുള്ള ആദ്യകാല ലേഖനങ്ങൾ ഇന്ത്യയിൽ പ്രസിദ്ധീകരണപ്പെടുത്തിയത് ഇതേ കേസരിയായിരുന്നു.


 ആർ എസ് എസിനെ സംബന്ധിച്ചിടത്തോളം ഗാന്ധി ഇന്ത്യാ രാജ്യത്ത് മുസ്ലീങ്ങൾക്ക് മാത്രമായി നിലകൊണ്ട നേതാവ് എന്ന തെറ്റായ ബോധ്യമാണ് അവർ വച്ച് പുലർത്തി പോന്നത്. ഗോഡ്സെയുടെ ഗാന്ധിവധത്തിൽ തങ്ങൾക്കുള്ള പങ്കാളിത്തം സംഘ്പരിവാർ പരസ്യമായി നിഷേധിക്കുന്നുണ്ടെങ്കിലും സ്വകാര്യമായി ആ നീചകൃത്യത്തെ വാഴ്ത്തുന്നുണ്ട്. അതിനാലാണ് ഗോഡ്സെയുടെ പേരിൽ അമ്പലം പണിയാനും പ്രതിമ നിർമിക്കാനും ഉത്സാഹം കാട്ടുന്ന സംഘികൾ ഇന്ത്യയുടെ രാഷ്ട്രപിതാവായി ഗാന്ധിജിയെ അംഗീകരിക്കാൻ കൂട്ടാക്കാത്തതും. ഗാന്ധിവധത്തിലെ പ്രതിയായി ജീവപരന്ത്യം ശിക്ഷ കഴിഞ്ഞു പുറത്തുവന്ന ഗോപാൽ ഗോഡ്സെയെ വാഴ്ത്തപ്പെട്ടവനാക്കി നാഗ്പൂരിലടക്കം വരവേൽപ്പ് നൽകിയത് സംഘ്പരിവാറാണ്. ഗാന്ധി വധത്തിൽ പങ്കില്ലെന്ന ആർ എസ് എസ് വാദം ചരിത്രനിഷേദമായ കപടത മാത്രം.


 സമീപകാലത്ത് ഗാന്ധിയെ മറവിക്ക് വിട്ടുകൊടുക്കുന്ന പ്രവണത ഫാസിസ്റ്റ് ആശയത്തിന്റെ മതേതര സങ്കല്പത്തെ ഇല്ലാതാക്കുന്നതിന്റെ വലിയൊരു ലക്ഷണമാണ്.  മഹാത്മാഗാന്ധി എന്തുകൊണ്ട് ആത്മഹത്യ ചെയ്തു എന്ന ചോദ്യമുള്ള ഒരു പരീക്ഷ പേപ്പർ വിദ്യാർത്ഥികളുടെ മുമ്പിലേക്ക് എത്തുന്നതിന് പിന്നിലും,  ഗാന്ധിവധവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ പാഠ്യപദ്ധതിയിൽ നിന്ന് പിൻവലിക്കപ്പെടുന്നതും,  "ഗോഡ്സെ ചെയ്ത തെറ്റ് എന്താണ്?,അദ്ദേഹം ഗാന്ധിയെ ഒന്ന് ചെറുതായിട്ട് വെടിവെച്ചുകൊന്നു" എന്ന പ്രയോഗങ്ങൾ പറയാൻ പ്രാപ്തരാകുന്നതും ചരിത്രത്തെ വളച്ചൊടിക്കാനുള്ള ഭരണകൂട ശ്രമങ്ങളുടെ ചില നീച നീക്കങ്ങളാണ്.


   ആരൊക്കെ എന്തൊക്കെ മാറ്റങ്ങൾ വരുത്തിതീർത്താലും മഹാത്മാഗാന്ധിയുടെ കൊലപാതകത്തിൽ ആർ എസ് എസിനും ഹിന്ദുമഹാസഭയ്ക്കുമുള്ള പങ്ക് പകൽപോലെ വ്യക്തമാക്കുന്ന തെളിവുകൾ നമുക്ക് മുമ്പിലുണ്ട്.

 ഗാന്ധിയുടെ നെഞ്ച് തകർത്ത ആ വെടിയുണ്ടകള്‍ പിന്നെ നിലച്ചിട്ടില്ല. സ്വച്ഛഭാരതത്തിന്റെ അടയാളങ്ങളിലൊന്നായി ഗാന്ധി ചിത്രങ്ങളില്‍ തെരുവോരങ്ങളില്‍ നിറയുമ്പോള്‍, അദ്ദേഹം ഇന്ത്യന്‍ ജീവിതത്തില്‍നിന്നും പണിപെട്ട് തൂത്തുവാരിക്കളയാന്‍  ശ്രമിച്ച  മതവര്‍ഗ്ഗീയതയുടെ അഴുക്കു പുരണ്ടവർ രാഷ്ട്രഭരണമേറ്റു കഴിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ ജീവിതത്തിലേക്ക് അദ്ദേഹമാനയിക്കാന്‍ ശ്രമിച്ച വലിയ മൂല്യങ്ങള്‍ - സത്യബോധം, അഹിംസ, മതസൗഹാര്‍ദ്ദം, അവസാനത്തെ മനുഷ്യനായുള്ള കരുതല്‍, നീതിനിഷ്ഠമായ രാഷ്ട്രീയം-വിദൂരസ്മരണപോലെ രാഷ്ട്രജീവിതത്തില്‍ പുകമങ്ങിക്കിടക്കുന്നത് നമുക്ക് കാണാനാവും. അവസാനകാലത്ത് അദ്ദേഹം സ്വയം കരുതിയതുപോലെ, പരാജിതമായ ഒരു മഹാപരിശ്രമത്തിന്റെ ഓര്‍മ്മയായി ഗാന്ധി മാറിയിരിക്കുന്നു.

Written By Safvanul Nabeel. TP (Guest Post)

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI