ഒരു ദിവസത്തിന്റെ അവസാനം

 

ഒരു ദിവസത്തിന്റെ അവസാനം

ഒരു ദിവസത്തിന്റെ അവസാനം

ആ റോട്ടിലെ അവസാന മൈൽക്കുറ്റിയും താണ്ടി അയാൾ മുന്നോട്ട് നടന്നു. ഒന്നിരിക്കണമെന്ന് തോന്നി. വേണ്ട... ഒരറ്റം കാണട്ടേന്ന് കരുതി പതിയെ നടന്നു തുടങ്ങി. ചെറിയ കൂരകളും ഓവു ചാലുമൊക്കെ തെളിഞ്ഞു കാണാൻ തുടങ്ങി. ചേരിയാണെന്നു തോന്നുന്നു.
വലിയൊരാലോ മാവോ ഒക്കെ തേടി നടന്ന അയാൾക്ക് ഓവുചാലിന്റെ നനവ് തട്ടി തളിർത്ത ഒരു ചെറിയ പായൽതുണ്ട് മാത്രമാണവിടെ ചെടിയായും മരമായും പൂവായും കായയുമൊക്കെ ആകെക്കൂടി കാണാൻ പറ്റിയത്. അവിടെ മനുഷ്യൻ പാർത്തിരുന്നു!
കുട്ടികൾ ഓടിക്കളിച്ചിരുന്നു! ഒരുപാട് പ്രണികളും ജന്തുക്കളും വസിച്ചിരുന്നു. പക്ഷേ കൂട്ടിലടച്ച കിളികളെയല്ലാതെ പാറുന്ന പറവകളെ അയാൾക്ക് കാണാനായില്ല.
ആ ചേരിയാണ് ലോകത്തിന്റെ അറ്റമെന്ന് തോന്നിച്ചു.
അതിനപ്പുറം വലിഞ്ഞു നീണ്ടു കിടക്കുന്ന ചെങ്കുത്തായ മലകളാണ്. അതിന്റെ അടിവാരമാണിത്.നീണ്ടു നീണ്ട യാത്രയിൽ ഒരുപാട് താഴ്വാരകളെ കണ്ടു ശീലിച്ച അയാൾക്കിതൊരു പുതിയ അനുഭവമായിരുന്നു.
തണുത്ത് മഞ്ഞുറഞ്ഞതും മണൽ മൂടിയതും കൂറ്റൻ പാറകൾ നിറഞ്ഞതും കാടു വിഴുങ്ങിയതും തുടങ്ങി അനേകം കണ്ടിട്ടുണ്ടേലും 30.
ആദ്യമായിട്ടായിരുന്നു ചേരിയും ചളിയും പുതഞ്ഞ ഒരിടുങ്ങിയ മലയടിവാരം കാണുന്നത്.ചെരുപ്പിടാത്ത അയാളുടെ പരുപരുത്ത കാലുകൾ ആ മണ്ണിൽ അവ്യക്തമായ ചില ചിത്രങ്ങൾ വരച്ചു.അയാൾക്കവിടം വിട്ട് പോകണമെന്നുണ്ടായിരുന്നു പക്ഷേ സൂര്യൻ സ്വന്തം കാര്യം നോക്കി മറഞ്ഞു തുടങ്ങിയിരുന്നു.
അന്നവിടെ തങ്ങുക തന്നെ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഓരോ വീട്ടിലും കേറി ചോദിച്ചു. തലചായ്ക്കാനൊരിടം. ഏതോ വിചിത്ര ജീവിയെ കണ്ടമട്ടിൽ എല്ലാരും അയാളെ ആട്ടി. അവസാനം അയാളാ ശ്രമമവസാനിപ്പിച്ച് മലകേറാമെന്ന് തീരുമാനിച്ചു. അയാൾക്ക് രാത്രി നടന്ന് ശീലമുണ്ടായിരുന്നില്ല.
എന്നാലും നടന്ന് ശീലമുണ്ടല്ലോ അതുവെച്ചയാൾ മല കേറാൻ തുടങ്ങി. അധികം പോവാൻ പറ്റിയില്ല രാവിലെ മുഴുവനുമുള്ള നടത്തവും കുത്തനെയുള്ള കയറ്റവും അയാളെ തളർത്തിയിരുന്നു. കിതക്കാൻ തുടങ്ങി.
അടുത്തു കണ്ട ഒരു ചെറുതെങ്കിലും നീണ്ടുപരന്ന പാറയിൽ വലിഞ്ഞു കേറി ഭാണ്ഡം അഴിച്ചു വെച്ചു. കയ്യിലുള്ള വെള്ളത്തീന്ന് രണ്ടിറക്ക് കുടിച്ചു. നാളത്തെ കാര്യമറിയില്ലല്ലോ. അവിടത്തന്നെ കിടന്നു. നല്ല തണുപ്പുണ്ടായിരുന്നു. കുറ്റിക്കാടുകളിൽ നിന്നും താഴെ ചേരിയിൽ നിന്നും 60.നായ്ക്കൾ ഓരിയിടുന്നുണ്ടായിരുന്നു.
എത്രയോ കാലം എത്രയെത്ര കാതം... ഒരുപാട് നടക്കണമെന്നോ യാത്ര ചെയ്യണമെന്നോ അയാൾ വിചാരിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ ഒന്നു മാത്രമാണ് അയാളെ യാത്രക്കായി പ്രേരിപ്പിച്ചിച്ചത്.
ഇതിനപ്പുറമെന്തായിരിക്കും എന്നാലോചിച്ചയാൾ കൌതുകത്തോടെ നടക്കും. പക്ഷേ തന്നെ നോക്കാൻ അയാൾ മറന്നിരുന്നു. അതു കൊണ്ടാണ് ഇപ്പോഴും ചൊറിയും ചിരങ്ങും അയാളെ
വിട്ടുമാറാത്തത്. അയാളുടെ തലയിൽ നിറയെ മുടിയുണ്ടായിരുന്നെങ്കിലും വാർന്നു വെക്കുകയോ അത് കഴുകുകയോ ചെയ്തിരുന്നില്ല.
ആകെയുള്ള ഒരു കുർത്തയുടെ നിറം ചെളിയും പൊടിയും പിടിച്ച് ഏതാണെന്ന് തിരിച്ചറിയാൻ പറ്റാതെയായിരിക്കുന്നു. അയാളാലോചിക്കുവാരുന്നു ഞാനെന്തിനാണ് ജീവിച്ചതെന്ന്. വെറുതേ... ചുമ്മാ നടക്കാൻ. പ്രാന്തെന്ന് മറ്റുള്ളവരുടെ വിളികേൾക്കാൻ. ആരാലും ആട്ടിയകറ്റാൻ .
അതിനു വേണ്ടി ഞാനെങ്കിലും ജീവിച്ചില്ലേൽ പിന്നെ ഭ്രാന്തനെന്ന പദം അനാഥമാകില്ലേ. അതിന്റെ അർത്ഥം കാലക്രമേണ ജനങ്ങൾ മറന്നു പോവില്ലേ....
. അയാൾ പുഞ്ചിരിച്ചു. വെറുതെ... കാറ്റടിക്കുന്നുണ്ട് . ആരും കാണാതെ പാറയിടുക്കിൽ മറഞ്ഞിരുന്ന പുൽക്കൊടികൾ തണുപ്പു കാരണം കെട്ടിപ്പിടിച്ചു.
അയാൾ എഴുന്നേറ്റിരുന്നു. തന്റെ ഭാണ്ഡം തുറന്നു.പകുതി വെള്ളമുള്ളൊരു കുപ്പി.പല നിറത്തിലുള്ള കുറേ പേനകൾ. കുറഎഴുതിയതും അല്ലാത്തതുമായ പേപ്പറുകൾ. ഒരു പമ്പരം. കുറച്ച് കല്ലുകൾ. മൂന്നാല് കൊള്ളികൾ. ഒരു നൂലുണ്ട.
പിന്നൊരു ഫോട്ടോ ഫ്രേം. അതിലാരുടെ പടവുമുണ്ടായിരുന്നില്ല പിന്നെ കുറച്ചു തുണിക്കഷ്ണങ്ങളും വേറെ അതിലൊന്നുമുണ്ടായിരുന്നില്ല.
അയാളാ ഫ്രെയിം കയ്യിലെടുത്തു അതിലേക്ക് വെറുതേ നോക്കി നിന്നു. കുറേ നേരമങ്ങിനെ നോക്കിയിരുന്ന ശേഷം അയാൾ എണീറ്റു ചെന്ന് നേരത്തേ കണ്ട പുൽത്തകിട് പറിച്ചെടുത്തു. രണ്ടും കൂട്ടിക്കെട്ടി സഞ്ചിയിലിട്ടു. പിന്നെ കുപ്പിയിലെ മുഴുവൻ വെള്ളവും കുടിച്ചു പതിഞ്ഞു കിടന്നു. നായ്ക്കൾ അവസാനവട്ടമെന്ന മട്ടിൽ ഒന്നൂടി നീട്ടി ഓരിയിട്ടു. അയാളും പതിയെ മയങ്ങി. വെറുതെ...

✍️Afsal klari

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI