ഇടുക്കി ഒന്നാമത്
സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലകളിൽ ഒന്നാം സ്ഥാനം ഇനി ഇടുക്കിക്ക് സ്വന്തം. പാലക്കാട് രണ്ടാമത്തെ വലിയ ജില്ലയായി തുടരും. റവന്യൂ രേഖകളിൽ ഇടുക്കി ജില്ലയിലെ ഇടമലക്കുടി ട്രൈബൽ പഞ്ചായത്തിന്റെയും എറണാകുളം ജില്ലയിലെ കുടാമ്പുഴ വില്ലേജിന്റെയും ഭാഗമായിരുന്ന 12718.5095 ഹെക്ടർ ഇടമലക്കുടി വില്ലേജിൽ ഭരണ സൗകര്യത്തിനായി ചേർത്തപ്പോഴാണ് ഇടുക്കി ഒന്നാമതെത്തിയത്. ഇടുക്കിയുടെ ആകെ വിസ്തൃതി 4358 ൽ നിന്ന് 4612 ചതുരശ്ര കിലോമീറ്ററായി വർദ്ധിച്ചു. ഇതുവരെ ഒന്നാം സ്ഥാനത്തായിരുന്ന പാലക്കാടിന്റെ വിസ്തീർണ്ണം 4482 ചതുരശ്ര കിലോമീറ്ററാണ്. സെപ്റ്റംബർ 5-ലെ സർക്കാർ വിജ്ഞാപനത്തിലൂടെയാണ് പുതിയ മാറ്റം പ്രാബല്യത്തിൽ വന്നത്. കഴിഞ്ഞ വെള്ളിയാഴ്ചത്തെ സർക്കാർ ഗസറ്റിലും ഇത് ഉൾപ്പെടുത്തിയിരുന്നു. ഇടുക്കിയുടെ വിസ്തീർണ്ണം കൂടിയതോടെ വിസ്തൃതിയുടെ കാര്യത്തിൽ എറണാകുളം ജില്ല നാലാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. അഞ്ചാം സ്ഥാനത്തായിരുന്ന തൃശൂർ (3032 ചതുരശ്ര കിലോമീറ്റർ) നാലാം സ്ഥാനത്തേക്ക് ഉയർന്നു. 3068 ചതുരശ്ര കിലോമീറ്ററായിരുന്ന എറണാകുളത്തിന്റെ പുതിയ വിസ്തീർണം 2924 ചതുരശ്ര കിലോമീറ്ററാണ്. മലപ്പുറം (3550) ആണ് മൂന്നാമത്തെ വലിയ ജില്ല. പുതിയ മാറ്റത്തോടെ പി.എസ്.സി പരീക്ഷകളിലും മറ്റും ഏറ്റവും വലിയ ജില്ല ഏതെന്ന ചോദ്യത്തിനുള്ള ഉത്തരം വീണ്ടും മാറ്റം വരുന്നതാണ്.
1997 ന് മുമ്പ് ഇടുക്കി സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായിരുന്നു. എന്നാൽ 1997 ജനുവരി ഒന്നിന് ദേവികുളം താലൂക്കിൽ നിന്ന് എറണാകുളത്തെ കോതമംഗലം താലൂക്കിലേക്ക് കുട്ടമ്പുഴ വില്ലേജ് ചേർത്തതോടെ ഇടുക്കിയുടെ വലിപ്പം കുറഞ്ഞു. രണ്ടാം സ്ഥാനത്തായിരുന്ന പാലക്കാട് ഒന്നാമതെത്തി. കുട്ടമ്പുഴ വില്ലേജ് കൂടിയായപ്പോൾ എറണാകുളം ജില്ലയ്ക്ക് തമിഴ്നാടുമായി അതിർത്തി ലഭിച്ചു. ഇപ്പോഴത്തെ കൂട്ടിച്ചേർക്കൽ അതിന് മാറ്റമില്ല. കുട്ടമ്പുഴയിൽ ഇടമലയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളുടെ വടക്കൻ ഭാഗങ്ങൾ തമിഴ്‌നാടിനോട് ചേർന്ന് കിടക്കും.
കൂട്ടിച്ചേർക്കലിന്റെ പ്രയോജനം
പുതിയ മാറ്റത്തോടെ ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്തിലെയും എറണാകുളം ജില്ലയിലെ കുടാമ്പുഴ വില്ലേജിലെയും നിരവധി ആദിവാസി കുടുംബങ്ങൾക്ക് പട്ടയം ഉൾപ്പെടെയുള്ള റവന്യൂ ആവശ്യങ്ങൾക്ക് ഇനി കുട്ടമ്പുഴയിലെത്തേണ്ട, ഇവർ ഇനി ഇടമലക്കുടി വില്ലേജിന്റെ ഭാഗമാകും. ഇടമലക്കുടിയിലെ പട്ടയവിതരണം ഉൾപ്പെടെയുള്ള കാര്യങ്ങളുടെ ചുമതല ദേവികുളം സബ്കളക്ടർക്കാണ്. ഒരു പഞ്ചായത്തിന് ഒരു വില്ലേജ് എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ക്രമീകരണം.
Murshid PGV
(Coordinator of KAALIKKUPPI)
0 Comments
Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI